ഇന്ത്യാധിഷ്‌ഠിത ന്യൂട്രിനോ നിരീക്ഷണശാല
ഇന്ത്യാധിഷ്‌ഠിത ന്യൂട്രിനോ നിരീക്ഷണശാല (ഐ.എൻ.ഒ) എന്നത് തമിഴ്‌നാട്ടിലെ തേനിക്കടുത്തുള്ള ബോഡി വെസ്റ്റ് ഹിൽ എന്ന് വിളിക്കുന്ന മലയുടെ മധ്യഭാഗത്ത് ഏതാണ്ട് 1300 മീറ്റർ താഴ്ചയിലാണ് ന്യൂട്രിനോ ഡിറ്റെക്ടറ്റർ സ്ഥാപിക്കുക. ആഴത്തിലുള്ള ഗുഹയിൽ അന്തരീക്ഷ ന്യൂട്രിനോകളെ പ്രാഥമികമായി പഠിക്കുന്നതിനുള്ള ഒരു കണികാ ഭൗതികശാസ്ത്ര ഗവേഷണ പദ്ധതിയാണ്. ഈ പദ്ധതി ഇന്ത്യയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ പരീക്ഷണാത്മക കണിക ഭൗതികശാസ്ത്ര പദ്ധതികളിലൊന്നാണ് . 1,500 കോടി രൂപ ചെലവിൽ 2015 ൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർമ്മാണാനുമതിയും ലഭിച്ചു. എന്നാൽ 2015 ൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. [1]
നാൾവഴി
[തിരുത്തുക]രാജ്യത്ത് ലോകനിലവാരമുള്ള ഒരു ന്യൂട്രിനോ നിരീക്ഷണാലയം സ്ഥാപിക്കാനുള്ള ആദ്യ ആലോചന 2000 ജനുവരിയിലാണുണ്ടായത്. ചെന്നൈയിൽ നടന്ന ‘ഹൈ എനർജി ഫിസിക്സ് ഫിനോമിനോളജി വർക്ക്‌ഷോപ്പി’ൽ വെച്ചായിരുന്നു അത്. 2001 ജനുവരിയിൽ ചെന്നൈയിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസി’ൽ നടന്ന ന്യൂട്രിനോമീറ്റിങ്ങിൽ വെച്ച് ഒരു കൺസോർഷ്യത്തിന് രൂപംനൽകപ്പെട്ടു. ആ കൂട്ടായ്മയുടെ ആദ്യയോഗം 2001 സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ മുംബൈയിലെ ‘ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചി’ൽ (ടി.ഐ.എഫ്.ആർ.) നടന്നു. 2002-ൽ കേന്ദ്രം അപേക്ഷ സ്വീകരിച്ചതോടെ, ന്യൂട്രിനോ ഒബ്‌സർവേറ്ററി സ്ഥാപിക്കാൻ പറ്റിയ സ്ഥലം കണ്ടെത്താനായി ശ്രമം. പല സ്ഥലങ്ങൾ പരിഗണനയിലുണ്ടായിരുന്നു, ഒടുവിൽ തമിഴ്‌നാട്ടിൽ തേനി ജില്ലയിൽ പൊട്ടിപ്പുറം ഗ്രാമത്തിലെ ബോഡിമലയാണ് ഏറ്റവും അനുയോജ്യം എന്ന് നിശ്ചയിക്കപ്പെട്ടു.
പ്രവർത്തനം
[തിരുത്തുക]ഇന്ത്യ-ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി' (INO) സ്ഥാപിക്കുന്നത് 26 ഇന്ത്യൻ സ്ഥാപനങ്ങൾ ഉൾപ്പെട്ട കൺസോർഷ്യമാണ്. നൂറിലേറെ ഇന്ത്യൻ ശാസ്ത്രജ്ഞർ പദ്ധതിക്കായി പ്രവർത്തിക്കുന്നു. 1584 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് മുംബൈയിലെ ടി ഐ എഫ് ആർ നേതൃത്വം നൽകുന്നു. ബോഡി വെസ്റ്റ് ഹിൽ എന്ന് വിളിക്കുന്ന മലയുടെ മധ്യഭാഗത്ത് ഏതാണ്ട് 1300 മീറ്റർ താഴ്ചയിലാണ് ന്യൂട്രിനോ ഡിറ്റെക്ടറ്റർ സ്ഥാപിക്കുക. കോസ്മിക് കിരണങ്ങളുടെ ശല്യമില്ലാതെ ന്യൂട്രിനോ നിരീക്ഷണം നടത്താൻ ഇത് സഹായിക്കും. പെട്ടിപ്പുറം ഗ്രാമത്തിൽ നിന്ന് ബോഡി മലയുടെ മധ്യഭാഗത്ത് ഡിറ്റെക്റ്റർ സ്ഥാപിക്കുന്നിടത്തേക്ക് രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ടണലും ഉണ്ടാകും. [2] ഇന്ത്യ തദ്ദേശിയമായി നിർമ്മിക്കുന്ന 50 കിലോടൺ ഭാരമുള്ള 'മാഗ്നറ്റൈസ്ഡ് അയൺ കലോറിമീറ്റർ ഡിറ്റെക്ടർ' (ICAL detector) ആണ് ന്യൂട്രിനോ നിരീക്ഷണത്തിനുള്ള മുഖ്യഉപകരണം. ലോകത്തെ ഏറ്റവും വലിയ ന്യൂട്രിനോ ഡിറ്റെക്ടറാകും ഇത്. [3]
ലക്ഷ്യം
[തിരുത്തുക]പ്രപഞ്ചത്തെപ്പറ്റി ഇനിയും അറിയാനുള്ള സമസ്യകൾ മനസ്സിലാക്കുക, അത്തരം പഠനങ്ങളിൽ കാഴ്ച്ചക്കാരാകെ പങ്കുചേരാൻ ഇന്ത്യൻ ഗവേഷകർക്ക് അവസരമൊരുക്കുക-ഇതാണ് ന്യൂട്രിനോ നിരീക്ഷണശാലയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 'അന്തരീക്ഷ ന്യൂട്രിനോ'കളെയാണ് നിരീക്ഷിക്കുക. പത്തുവർഷം കഴിയുമ്പോൾ, ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നിന്ന് ഭൂമിയെ കടന്നെത്തുന്ന ന്യൂട്രിനോകളെ നിരീക്ഷിക്കാനാണ് പദ്ധതി. ന്യൂട്രിനോകളുടെ രൂപമാറ്റം പഠിക്കാനാണിത്. ഒരു തരത്തിലുമുള്ള ആണവപരീക്ഷണമോ ആയുധപരീക്ഷണമോ ഇതിലില്ല. അണുവികിരണമോ മറ്റ് മലനീകരണമോ ഉണ്ടാകില്ല. കുറ്റിച്ചെടികൾ മാത്രമുള്ള പ്രദേശമാണ് ബോഡി ഹിൽ മേഖല എന്നതിനാൽ, ഈ നിരീക്ഷണശാല സ്ഥാപിക്കാൻ ഒരു മരംപോലും മുറിക്കേണ്ടി വരില്ലെന്ന് ഗവേഷകർ ഉറപ്പുനൽകുന്നു. [4]
അവലംബം
[തിരുത്തുക]- ↑ https://www.imsc.res.in/~ino/OpenReports/Insa/naba.pdf
- ↑ https://www.imsc.res.in/~ino/Faq/inoinfo.pdf
- ↑ https://www.thehindu.com/thehindu/holnus/002200505020344.htm
- ↑ https://archive.today/20121218211956/http://www.ino.tifr.res.in/